വായനാത്തൊഴിലാളി
"മമ്മ്യേ, എനിക്ക് ബോറടിക്കിണ്ട് ട്ടാ, എനിക്ക് എന്തെങ്കിലും ചിയ്യാൻ പറഞ്ഞു താന്ന്"
കാര്യമായ അടുക്കളപ്പണിയിൽ ഈ സങ്കടം പറച്ചിൽ ശ്രദ്ധിക്കാതെ നിന്നത് കൊണ്ടാവാം, "ഞാൻ പറയണത് കേക്കാൻ ഇവിടാരൂല്യാ, നിങ്ങളൊക്കെ പറയണത് ഞാൻ കേക്കൂം വേണം, ഹൂം!
"ഒരു മിനിട്ട് കുഞ്ഞോ, കൂട്ടാനൊന്ന് ശരിയാക്കീട്ട്, മ്മക്ക് ഫാനിന്റെ ചോട്ടിലിരുന്ന് പറയാം, മമ്മിക്ക് ഉഷ്ണിച്ചിട്ട് വയ്യ"
അങ്ങനെ ഞാൻ ഡ്രോയിംഗ് റൂമിലേക്ക് വരുമ്പോൾ, സ്വതവേയുള്ള വട്ടമുഖം ഒന്ന് കൂടി വട്ടം വെപ്പിച്ച് പിടിച്ച്, എന്നെ നോക്കാതെ മുഖം തിരിച്ചിരിക്കുകയാണ് കക്ഷി.
"ഇനി പറയ്, എന്താ നിന്റെ വിഷമം?
" നിക്ക് ബോറടിക്കണൂന്ന്"
"നെനക്ക് തിരിച്ചടിക്കയിരുന്നില്ലേ, ആഹാ, ന്റെ മോളേനെ അടിക്കാൻ അവൻ അത്രക്കായാ?"
"ഞാൻ സീരിയസായീട്ടൊരു കാര്യാ പറഞ്ഞാ, പ്പോ ല്ലാർക്കും തമാശ്യാ"
ഇനിയും പ്രശ്നം തീർത്തില്ലെങ്കിൽ എന്റെ വെണ്ണക്കട്ടി ഇപ്പോ കരയും, പുഴപോലെ കണ്ണീരും വരും, അതെന്റെ ഒരു വീക്നെസാണ്.
"കുഞ്ഞൂ, രാവിലെ മ്മള് സ്വിമ്മിംഗിന് പോണു, പിന്നെ ഉച്ചതിരിഞ്ഞാൽ, മ്മള് എല്ലാവരും കളിക്കുണു, ഇതല്ലാണ്ടെ ഞാനിനി എന്താ ചെയ്യണ്ടേ?
" അപ്പോ ബാക്കീള്ള നേരാ? ടി വി കണ്ട് മടുത്തു?
" അമ്മിണ്യേ, അതിന് എന്താ പുറത്ത് ചൂട്, അപ്പൊ അകത്തിരിക്കാണ്ടെ വേറെന്താ ചെയ്യാ?
"ശ്ശോ...."
ഉത്തരം പറയാതെ അവൾ അവിടെ നിന്ന് എഴുന്നേറ്റ് പോയി.
എങ്ങനെ ബോറടി മാറ്റാം എന്ന കുലങ്കഷമായി ചിന്തിച്ചപ്പോഴാണ് എന്റെ തലയിൽ ബൾബ് കത്തിയത്.
"മണികുട്ട്യേ ഒരു ഐഡിയ ഇണ്ട്, നേരം പൂവാൻ!
"ന്തൂട്ടാ? താൽപര്യമില്ലായ്മയുടെ ഉച്ചസ്ഥായിയിൽ നിന്ന് കൊണ്ടുള്ള ചോദ്യം.
" പുസ്തകം വായിച്ചാൽ നല്ലതല്ലേ?
" എനിക്കറിയാം, ഇതെന്ന്യാ പറയാൻ പോണേന്ന്, നിക്ക് വായിക്കണതൊന്നും ഇഷ്ടല്യാ"
" അയ്, മുഴുവൻ പറയട്ടേ, അപ്പള്‌ക്കും മറുപടി പറയാൻ വരട്ടേ!
"ന്നാ പറയ്"
" അതായത്, പുസ്തകം വായിക്കണേന് ഞാൻ പോക്കറ്റ് മണി തന്നാലോ? ടോം ആന്റ് ജെറി കാർട്ടൂണിൽ കാണിക്കണ പോലെ ഡോളർ ചിഹ്നങ്ങൾ അവളുടെ കണ്ണിലൂടെ മിന്നിമറഞ്ഞു.
" എത്ര കാശ് തരും?
" ഒരു പുസ്തകത്തിനൊരു....
"20/ റുപ്പീസ്?
" അതൊക്കെ കൂടുതലല്ലേ?അവളുടെ മുഖം വാടി. ഞാൻ ഓക്കെ പറഞ്ഞു.
കഥാന്ത്യം:
ആലീസ് ഇൻ വണ്ടർലാന്റ് - ശരിക്കും അങ്ങനെ ഇണ്ടാവോ മമ്മ്യേ?
ആലീസ് ഇൻ വണ്ടർലാന്റ് - ശരിക്കും അങ്ങനെ ഇണ്ടാവോ മമ്മ്യേ?
"ഏയ് അതൊക്ക് ഇമാജിനേഷൻ അല്ലേ?
"ഹൊ, സമ്മതിക്കണം ട്ടാ!
"ന്നാലും ഹിറ്റ്‌ലർ എന്ത് ക്രൂരനാല്ലേ?- ആൻ ഫ്രാങ്കിന്റെ ഡയറി"
"മ്മ്യേ എന്റേല് ഇപ്പോ 200 അവാറായീട്ടാ"
"ആണോ, മമ്മി വല്ലപ്പോഴും കടം ചോദിക്കുമ്പോ തന്നോളോട്ടാ"
"അയ്യടി മനമേ, തീപ്പെട്ടി കോലേ, ഞാനേ കഷ്ടപ്പെട്ടുണ്ടാക്കണ കാശാ, അതീന്ന് ഒരു ചില്ലിപൈസ ഞാൻ തരൂല്ല മോളേ"
അങ്ങനെ ലോകത്തിലേ ആദ്യത്തെ വായനാത്തൊഴിലാളി ആയി നോന!!
Comments
Post a Comment