തിരുനെല്ലി, വയനാട്

“തിരുനെല്ലി കാടു പൂത്തു
തിന തിന്നാൻ കിളിയിറങ്ങി
കിളിയാട്ടും പെണ്ണെ തിരുകാവിൽ പോകാം
കിളിയാട്ടും പെണ്ണേ കണ്ണെ
തിരുകാവിൽ പോകാം
കരിവളയും ചാന്തും വാങ്ങി
തിരികെ ഞാൻ കുടിയിൽ ആക്കാം”
ഈ പാട്ട്‌ 'ദിനരാത്രങ്ങൾ'എന്ന ചിത്രത്തിലേതാണെന്ന് നിങ്ങൾക്കെല്ലാം അറിയാം പക്ഷെ എനിക്കറിയില്ലായിരുന്നു. പാട്ട്‌ പരിചിതമാണെങ്കിലും ചിത്രം ഏതെന്ന് ഓർമ്മയുണ്ടായില്ല. "ഈ പാട്ടിൽ പരാമർശിക്കുന്ന സ്ഥലത്തേക്കാണോ ഇനി നമ്മൾ പോകുന്നത്‌" എന്ന ചോദ്യം കാന്തനോട്‌ ചോദിച്ച്‌ കൊണ്ടാണ്‌ യാത്ര തുടങ്ങുന്നത്‌.
താമരശ്ശേരി ചുരം കയറി വയനാടൻ പ്രകൃതിയെ പ്രണയിക്കാൻ വന്നതായിരുന്നു ഞങ്ങൾ. വയലില്ലാത്ത നാടിന്‌ എങ്ങനെ വയനാട്‌ എന്ന പേര്‌ വന്നുവെന്ന് ചിന്തിച്ച്‌ ഞങ്ങളുടെ തലപുകഞ്ഞു വണ്ടിക്കുള്ളിലെല്ലാം പുക നിറഞ്ഞപ്പോൾ സാരഥിയായ സതീഷ്‌ വണ്ടി നിറുത്തി വയലുകൾ കാണിച്ചു തന്നു, ഇനി പരാതി പറയരുതെന്ന് ഒരു താക്കിതും തന്നു. ഞങ്ങൾ നിരുപാധികം ലേലു അല്ലു പറഞ്ഞു. അങ്ങനെ തിരുനെല്ലി ക്ഷേത്രദർശ്ശനത്തിനു വണ്ടിയൊടൊപ്പം ഞങ്ങളും കയറ്റം കേറി തുടങ്ങി.
തിരുനെല്ലി ക്ഷേത്രം.
കാടുകളാൽ ചുറ്റപ്പെട്ട്‌ കിടക്കുന്ന ബ്രഹ്മഗിരി കുന്നിന്റെ മുകളിലാണ്‌ ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. മാനന്തവാടിയിൽ നിന്ന് ഏകദേശം 30-35 കി. മി ദൂരമുണ്ടാകുമായിരിക്കണം. പുരാണകാലത്ത്‌ ബ്രഹ്മദേവന്റെ യാത്രകൾക്കിടയിൽ ബ്രഹ്മഗിരിയുടെ സൗന്ദര്യം കണ്ട്‌( ബ്രഹ്മഗിരി എന്ന പേരു വന്നതും ഒരുപക്ഷെ അങ്ങനെയായിരിക്കണം) ഇവിടെ ഇറങ്ങി എന്നും ഇവിടെ നെല്ലി മരത്തിൽ ഒരു വിഗ്രഹം കണ്ട്‌, അത്‌ മഹാവിഷ്ണുവിന്റേതാണ്‌ എന്ന് തിരിച്ചറിഞ്ഞ ബ്രഹ്മദേവൻ, വിഷ്ണുവിനോട്‌ ഇവിടെ പ്രതിഷ്ഠയിരിക്കാനും അപേക്ഷിച്ചു എന്നാണ്‌ ഈ അമ്പലത്തിന്റെ സ്ഥാപനത്തെ കുറിച്ചുള്ള ഐതീഹ്യം.
ബ്രഹ്മദേവന്റെ അപേക്ഷപ്രകാരം ഇവിടുത്തെ വെള്ളത്തിന്‌ പാപം കഴുകികളയാനുള്ള സിദ്ധിയും മഹാവിഷ്ണു പ്രദാനം ചെയ്തുവെന്ന് പറയപ്പെടുന്നു. അതുകൊണ്ട്‌ തന്നെ പൂർവികർക്ക്‌ ബലിയിടാൻ ഒരുപാട്‌ വിശ്വാസികൾ ഇവിടെ വരുമത്രെ.
പിതാവായ ജമദഗ്നിമഹർഷിയുടെ ആവശ്യപ്രകാരം സ്വന്തം അമ്മ രേണുകയെ വധിച്ചശേഷം, മകനിൽ സന്തുഷ്ടനായ പിതാവിൽ നിന്ന് ലഭിച്ച വരമുപയോഗിച്ച്‌ അമ്മയെ പുനരുജ്ജീവിപ്പിച്ചെങ്കിലും ഭയങ്കരമായ പാപബോധത്താൽ തളർന്ന പരശുരാമൻ തന്റെ പാപം കഴുകികളയാൻ എത്തിയത്‌ ഈ പാപനാശിനിയിലാണെന്ന് പറയപ്പെടുന്നു.
പത്തോ പന്ത്രണ്ടൊ പടികൾ കയറി വേണം അമ്പലത്തിൽ എത്താൻ, കാൽകവചങ്ങൾ അഴിച്ചു വെക്കാൻ ബുദ്ധിമുട്ടുള്ളവർ താഴെ നിന്നേയുള്ളൂ. പ്രദക്ഷിണവഴിയിലൂടെ നടന്ന് ചുറ്റിവരുമ്പോൾ കല്ലുകൊണ്ട്‌ നിർമ്മിച്ച ഒരു പാത്തി, അതിലൂടെ വെള്ളം ഒഴുകിവരുന്നുണ്ട്‌, ആളുകൾ അത്‌ കുപ്പിയിലൊക്കെ ശേഖരിക്കുന്നുണ്ട്‌.
പാപനാശിനിയിലെ വെള്ളമാണ്‌ അമ്പലത്തിലെ ആവശ്യങ്ങൾക്ക്‌ ഉപയോഗിക്കുന്നതെങ്കിലും ഒരു വരൾചാകാലത്തു ദർശ്ശനത്തിനു വന്ന ചിറക്കൽ രാജാവിന്റെ പത്നിക്ക്‌ ദാഹശമനത്തിനായി നൽകുവാൻ വെള്ളമുണ്ടായില്ലത്രേ. വെള്ളത്തിന്റെ ബുദ്ധിമുട്ട്‌ പൂജാരി ബോധിച്ചപ്പോൾ ഈ ക്ഷേത്രത്തിലേക്ക്‌ വെള്ളമെത്തിക്കുന്നത്‌ വരെ താൻ ജലപാനം ചെയില്ല എന്ന് മഹാവിഷ്ണുവിന്റെ മുന്നിൽ പ്രതിജ്ഞയെടുത്തുവെന്നും സ്വന്തം പണിക്കാരെ വിട്ട്‌ കൊടുത്ത്‌ കുന്നിന്മുകളിലെ ഉറവയിൽ നിന്ന് കല്ല് കൊണ്ട്‌ പാത്തി പണിത്‌ വെള്ളം താഴേക്ക്‌ എത്തിച്ചുവെന്നാണ്‌ അവിടെ എഴുതിവെച്ചിരിക്കുന്നത്‌. ശ്രദ്ധയോടെ നോക്കിയാൽ ഈ കല്ലുകളിൽ കൊത്തുപണികൾ കാണാം"അതേയ്‌ ഈ വർഗ്ഗീസിനെ വെടിവെച്ച സ്ഥലം എവിടെയാ ചേട്ടാ? അവിടെയിരിക്കുന്ന ലോട്ടറിചേട്ടനോടാണ്‌ ചോദിച്ചത്‌. അദ്ദേഹം വഴി പറഞ്ഞു തന്നു- "തിരുനെല്ലി പോലീസ്‌ സ്റ്റേഷനു അടുത്തുകൂടെ ഒരു വഴി ഉള്ളിലേക്ക്‌ പോകുന്നുണ്ട്‌, അയിലേക്കൂടെ അങ്ങ്‌ ഉള്ളിലോട്ട്‌ പോവുമ്പോ കാണാം."
"നമ്മളെ അങ്ങോട്ട്‌ കടത്തി വിടോ?
" ഓ, അതിനൊന്നും തടസ്സമില്ല."
പക്ഷെ ഞങ്ങൾ പോയില്ല, അതൊക്കെ റിസ്കാണെന്നും, നമുക്ക്‌ നല്ല ഇടി തൃശ്ശൂർ കിട്ടുമല്ലോ എന്നും ചിന്തിച്ചപ്പോൾ, (പേടിച്ചിട്ടൊന്നുമല്ല എന്ന് മനസ്സിലാക്കണം) ആ പരിപാടി ഞങ്ങൾ ഉപേക്ഷിച്ചു.
അങ്ങനെ അമ്പലത്തിൽ നിന്ന് വണ്ടി പാർക്ക്‌ ചെയ്ത സ്ഥലത്തേക്ക്‌ നടക്കുമ്പോഴാണ്‌, മുളയരി പായസം വിൽക്കുന്നത്‌ കണ്ട്‌ എല്ലാവരും അവിടെ സ്വിച്ചിട്ടപോലെ നിന്നത്‌.
"എത്രെണ്ണം വേണം? "എനിക്ക്‌ വേണ്ടാ"
ഓക്കെ അപ്പോ ഒരു മൂന്ന് പായസം എടുത്തോട്ടാ"
"സൂപ്പർ പായസാ, ഒന്ന് ടേസ്റ്റ്‌ നോക്ക്യേ" എന്ന് കാന്തനോടുള്ള സ്നേഹം മൂത്ത്‌ പറഞ്ഞതെ എനിക്കോർമ്മയുള്ളൂ, പിന്നെ എനിക്ക്‌ കാലികപ്പാണ്‌ തിരിച്ച്‌ കിട്ടിയത്‌. അങ്ങനെ പായസത്തിന്റെ എണ്ണം കൂടി, പിന്നെ വരുന്നവരോട്‌ സൂപ്പർ പായസം കഴിച്ചോളൂ, എന്ന് പറഞ്ഞ്‌ ഞങ്ങൾ വിൽപനക്കും സഹായിച്ചു.
പക്ഷെ എല്ലാം കഴിഞ്ഞപ്പോഴാണ്, 100-120 കൊല്ലം കൊണ്ട്‌ പൂക്കുന്ന മുളയുടെ അരി ഇവർക്കെവിടുന്ന് കിട്ടുന്നുവെന്ന ചോദ്യം വന്നത്‌. ഇവിടുത്തെ സ്റ്റോക്ക്‌ തീർന്നത്‌ കൊണ്ട്‌ മറ്റ്‌ സ്ഥലങ്ങളിൽ നിന്ന് വരുന്നതാണെന്നും അതിന്റെ ഔഷധഗുണങ്ങളെ കുറിച്ചുള്ള സ്റ്റഡി ക്ലാസ്സും കേട്ട്‌ കഴിഞ്ഞപ്പോൾ മുളയരിയുടെ വിലയേക്കാളും ലാഭം മരുന്നുകളാണെന്ന അത്മഗതാഗതം ഉറക്കെ പറഞ്ഞ്‌ വണ്ടിയിൽ കേറി യാത്ര തുടങ്ങി.
ഏതാണ്ട്‌ ഒരു അരകിലൊമീറ്റർ കഴിഞ്ഞപ്പോൾ കവലപോലെയൊരു സ്ഥലത്ത്‌, വലിയ ഒരു ക്യൂ കണ്ട്‌‌ ഞാൻ തെറ്റിദ്ധരിച്ചു, ഇത്രയും ഐതീഹ്യപരമായ പുണ്യമായ ഒരു സ്ഥലത്ത്‌ "ബിവറേജോ? ശിവ ശിവ നോം എന്തായീ കാണണേ? പക്ഷെ നോം തെറ്റിദ്ധരിച്ചിരിക്കുന്നു, അത്‌ നാട്ടുവൈദ്യം ചെയ്യുന്ന ഒരു ആദിവാസിവൈദ്യരെ കാണാനുള്ള തിരക്കാണത്രേ. അന്വേഷിച്ചപ്പോൾ പലമാറാവ്യാധികൾക്കും ഇവിടെ ചികിൽസിക്കുന്നുണ്ടെന്നു അറിഞ്ഞു. "അപ്പോ മ്മക്ക്‌ ക്യാൻസറോ മറ്റോ വന്നാൽ നേരെയിങ്ങട്‌ പോരാലോ? എന്നാ ശരി വണ്ടി വിട്‌ പോറ്റി ഹോട്ടലിൽക്ക്‌, ഇന്ന് ഞാൻ ഫൂഡടിച്ച്‌ മരിക്കും"
പക്ഷെ ഭക്ഷണമന്വേഷിച്ചുള്ള യാത്ര ഒരു ഒന്നൊന്നര യാത്രയായിരുന്നു, ആ കഥ പിന്നീടെപ്പോഴെങ്കിലും ഇതു പോലെ എഴുതാം .
പി കു: photography strictly prohibited എന്നതിനാൽ ഫോട്ടോസ്‌ ഒന്നുമില്ല.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ