സ്വാതന്ത്ര്യദിനാശംസകൾ

അറുപത്തിയെട്ട് സംവത്സരങ്ങൾ,
സ്വാതന്ത്ര്യമനുഭവിച്ചവൾ  - എന്ടെ രാജ്യം.
അതിനുമുൻപവൾ സർവ്വൈശ്വര്യ
ദായകയായി, സമൃദ്ധിയുടെ രാജ്ഞിയായി
വാണിരുന്നവൾ  -  എന്ടെ രാജ്യം.

അവളെ ബലാൽക്കാരമായി പിടിച്ചടുക്കി
അവളെ കൊള്ളയടിച്ചവർ ആരുമായിക്കൊള്ളട്ടെ .
പിന്നീട് പിടിച്ചു വാങ്ങിയ മാനം;
സ്വാതന്ത്ര്യം,  ഒരു അർദ്ധരാത്രിക്ക്
മുദ്ര വച്ച് സ്വീകരിച്ചപ്പോൾ,  നെടുവീർപ്പിട്ടു.
ഇനിയവൾ ശക്ത , സ്വതന്ത്ര  - എന്ടെ രാജ്യം.

തോറ്റോടിയവണ്ടെ മുഖം രക്ഷിക്കാൻ
അവൻ വിതറിയ വിഷവിത്തുകൾ
ഇന്നും പേറി - തമ്മിലടിക്കുന്ന മക്കളുള്ളവൾ,
ജാതിയുടേയും വർഗ്ഗീയതയുടെയും രാഷ്ട്രീയത്തിന്റെയും
വരമ്പുകൾ കൽപിച്ച് - പോരടിക്കുന്ന മക്കളുള്ളവൾ,
ഓരോ ലഹളയുടെയും പേരിൽ മാറിൽ
രക്തക്കച്ച അണിഞ്ഞവൾ - എന്ടെ രാജ്യം.

ഏറ്റം ധനികനും ഏറ്റം ദരിദ്രനും
ഒരുപോലെ അമ്മയിവൾ.
സമ്പത്തിന്റെയും നീതിനിഷേധത്തിന്റെയും
വ്യവഹാരാപഹരണത്തിന്റെയും മൂല്യച്യുതിയുടേയും
അന്തരം പേറി, മക്കൾ നെട്ടോട്ടമോടുമ്പോൾ,
അവരുടെ ചൂഷകരായ ദൈവമനുഷ്യരേയും
കപടസന്ന്യാസികളെയും രാഷ്ട്രീയകോമരങ്ങളേയും
കണ്ട്,  ഗദ്ഗദങ്ങൾ വിഴുങ്ങി  -  എന്ടെ രാജ്യം.

ഞാൻ കട്ടത് നീയും നീ കട്ടത് ഞാനും
മറന്ന്, പുതിയ കർമ്മമേഖലകളിലേയ്ക്ക്
പ്രവേശിക്കുമ്പോൾ - ഐക്യമത്യം മഹാബലം!!

പെണ്മക്കളുടെ മാനത്തിനു വിലയിടിഞ്ഞതിനെ
ഞാനടക്കമുള്ളവർ അടുക്കളയിലും പിന്നാമ്പുറങ്ങളിലും
ഘോരഘോരം വാഗ്ധോരണികൾ മുഴക്കുന്നു .
വീഞ്ഞുനുരയുന്ന ചഷകങ്ങൾക്ക് മുന്നിൽ
രാജ്യപുരോഗതിയെ വിമർശിക്കുന്നു ചിലർ.
എല്ലാം കണ്ട് ഉൾപുളകിയതായി - എന്ടെ രാജ്യം.

വരൂ, നമുക്ക് സ്വാതന്ത്ര്യദിനം ആശംസിക്കാം
മുഖപുസ്തത്തിലും പൊതുമാധ്യങ്ങളിലും
നിറയട്ടെ, ത്രിവർണ്ണപതാകയും ആശംസകളും
ഓരോ ഭാരതീയനും രാജ്യസ്നേഹത്താൽ

രക്തം തിളക്കാൻ,  ഇനിയൊരു ക്രിക്കറ്റ് മത്സരമോ
ജനുവരി ഇരുപത്തിയാറോ വന്നെത്തണം !!
പുച്ച്ഛത്തോടെ എന്നെ നോക്കുന്നു - എന്ടെ രാജ്യം.

Comments

Popular posts from this blog

മോഹമഞ്ഞ

ഗില്ലറ്റിൻ

തിരുനെല്ലി, വയനാട്