സ്വാതന്ത്ര്യദിനാശംസകൾ
അറുപത്തിയെട്ട്
സംവത്സരങ്ങൾ,
സ്വാതന്ത്ര്യമനുഭവിച്ചവൾ - എന്ടെ
രാജ്യം.
അതിനുമുൻപവൾ
സർവ്വൈശ്വര്യ
ദായകയായി,
സമൃദ്ധിയുടെ രാജ്ഞിയായി
വാണിരുന്നവൾ - എന്ടെ രാജ്യം.
അവളെ ബലാൽക്കാരമായി പിടിച്ചടുക്കി
അവളെ കൊള്ളയടിച്ചവർ ആരുമായിക്കൊള്ളട്ടെ .
പിന്നീട് പിടിച്ചു വാങ്ങിയ മാനം;
സ്വാതന്ത്ര്യം, ഒരു
അർദ്ധരാത്രിക്ക്
മുദ്ര വച്ച് സ്വീകരിച്ചപ്പോൾ, നെടുവീർപ്പിട്ടു.
ഇനിയവൾ ശക്ത , സ്വതന്ത്ര - എന്ടെ രാജ്യം.
തോറ്റോടിയവണ്ടെ
മുഖം രക്ഷിക്കാൻ
അവൻ വിതറിയ വിഷവിത്തുകൾ
ഇന്നും പേറി - തമ്മിലടിക്കുന്ന മക്കളുള്ളവൾ,
ജാതിയുടേയും
വർഗ്ഗീയതയുടെയും രാഷ്ട്രീയത്തിന്റെയും
വരമ്പുകൾ കൽപിച്ച് - പോരടിക്കുന്ന മക്കളുള്ളവൾ,
ഓരോ ലഹളയുടെയും പേരിൽ മാറിൽ
രക്തക്കച്ച
അണിഞ്ഞവൾ - എന്ടെ രാജ്യം.
ഏറ്റം ധനികനും ഏറ്റം ദരിദ്രനും
ഒരുപോലെ അമ്മയിവൾ.
സമ്പത്തിന്റെയും
നീതിനിഷേധത്തിന്റെയും
വ്യവഹാരാപഹരണത്തിന്റെയും
മൂല്യച്യുതിയുടേയും
അന്തരം പേറി, മക്കൾ നെട്ടോട്ടമോടുമ്പോൾ,
അവരുടെ ചൂഷകരായ ദൈവമനുഷ്യരേയും
കപടസന്ന്യാസികളെയും
രാഷ്ട്രീയകോമരങ്ങളേയും
കണ്ട്, ഗദ്ഗദങ്ങൾ
വിഴുങ്ങി - എന്ടെ രാജ്യം.
ഞാൻ കട്ടത് നീയും നീ
കട്ടത് ഞാനും
മറന്ന്, പുതിയ കർമ്മമേഖലകളിലേയ്ക്ക്
പ്രവേശിക്കുമ്പോൾ
- ഐക്യമത്യം മഹാബലം!!
പെണ്മക്കളുടെ
മാനത്തിനു വിലയിടിഞ്ഞതിനെ
ഞാനടക്കമുള്ളവർ
അടുക്കളയിലും പിന്നാമ്പുറങ്ങളിലും
ഘോരഘോരം വാഗ്ധോരണികൾ മുഴക്കുന്നു .
വീഞ്ഞുനുരയുന്ന
ചഷകങ്ങൾക്ക് മുന്നിൽ
രാജ്യപുരോഗതിയെ
വിമർശിക്കുന്നു ചിലർ.
എല്ലാം കണ്ട് ഉൾപുളകിയതായി - എന്ടെ
രാജ്യം.
വരൂ, നമുക്ക് സ്വാതന്ത്ര്യദിനം ആശംസിക്കാം
മുഖപുസ്തത്തിലും
പൊതുമാധ്യങ്ങളിലും
നിറയട്ടെ,
ത്രിവർണ്ണപതാകയും ആശംസകളും
ഓരോ ഭാരതീയനും രാജ്യസ്നേഹത്താൽ
രക്തം തിളക്കാൻ, ഇനിയൊരു
ക്രിക്കറ്റ് മത്സരമോ
ജനുവരി ഇരുപത്തിയാറോ വന്നെത്തണം !!
പുച്ച്ഛത്തോടെ എന്നെ നോക്കുന്നു - എന്ടെ രാജ്യം.
Comments
Post a Comment