മഴ പെയ്യുന്നു .........
മരണം സംഭവിക്കുന്നത് ശരീരത്തിനാണോ ആത്മാവിനോ അതോ ബന്ധങ്ങൾക്കൊ? അയാൾ ഒന്നുകൂടി അവരേ കാണാൻ തീരുമാനിച്ചു. വെറുതെ, അവർ പോലും അറിയാതെ, മറഞ്ഞു നിന്ന് മാത്രം.
അല്ലെങ്കിലും അയാളെ അവർ പണ്ടും കണ്ടിരുന്നില്ല; മുന്നിൽ ഉണ്ടായിരുന്നപ്പോൾ പോലും. അയാൾ അവരുടെ നിഴലായിരുന്നു. വെളിച്ചത്തിലും ഇരുട്ടിലും ഒരുപോലെ അവ്യക്തമായ നിഴൽ. മനസ്സിന്റെ ആശ്വാസത്തിനു വേണമെങ്കിൽ പകൽ തെളിയാത്ത നക്ഷത്രങ്ങളോട് സ്വയം ഉപമിക്കാം .പക്ഷെ , അവയുടെ ഭംഗി
അങ്ങനെ കുറച്ചു കളയാൻ അയാൾ ആഗ്രഹിക്കുന്നില്ല. സുഖസുഷുപ്തിയുടെ പാരമ്യത്തിൽ, എല്ലാവരും സ്വപ്നത്ത്തിലാഴുന്ന,ഒരു രാത്രിയിൽ അവരെ കാണണം. പറ്റിയ ഒരു ദിവസം വേണം - എന്നാവണം? പിറന്നാൾ ദിവസമായാലോ ? വേണ്ട ! അയാൾക്കതൊരു പ്രത്യേക ദിവസമല്ലെങ്കിലും അവരെല്ലാവരും അത് വലിയ സംഭവം ആയി ആഘോഷിക്കാറുണ്ട് , അവർക്ക് അതൊരു ഒത്തുചേരലാണ് , അയാൾ അവിടെ അപ്രസക്തനാണ്. അയാൾ എന്താണ് ഇങ്ങനെ എന്ന് പലപ്പോഴും പലരും ചോദിച്ചിട്ടുണ്ട്, ഇപ്പോൾ അയാളും സ്വയം അതിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നു. ചിലപ്പോൾ ഭൂതകാലം അതിനെയൊക്കെ സ്വാധീനിച്ചിരിക്കാം , പക്ഷേ അയാളുടെ സ്വഭാവത്തെ അതുകൊണ്ട് നിർവചിക്കാൻ കഴിയുമോ എന്ന് അയാൾ സംശയിക്കുന്നു. ഒരിക്കലും അയാൾ ഇത്രയും നാൾ അവരെ പിരിഞ്ഞിരുന്നിട്ടില്ല .ഇനിയൊരിക്കലും തിരികെ വരില്ല എന്ന് കരുതി ആ പടിയിറങ്ങുമ്പോൾ വിരഹം ഇത്രയേറെ ഭാരമുള്ളതാണ് എന്ന്; ഇത്രയും വിങ്ങലുണ്ടാവുമെന്നു, അയാൾ സങ്കൽപ്പിച്ചിരുന്നില്ല. ഇപ്പൊ ഈ ഇരുപത്തിയഞ്ച് വർഷത്തിനു ശേഷം അവരെ എങ്ങനെ അഭിമുഖീകരിക്കുമെന്നു ആലോചിച്ചു അയാൾ കുഴങ്ങി.
രാത്രി
നല്ല നിലാവ് ഉള്ളതിനാൽ നടക്കുന്നതായിരിക്കും നല്ലത് . ആ വാതിലിനുമുന്നിൽ ശങ്കിച്ചു നിൽക്കുമ്പോൾ അയാളുടെ ചങ്കിടിപ്പ് അയാൾക്ക് തന്നെ കേൾക്കാമായിരുന്നു. അകത്ത് വെളിച്ചമുണ്ടല്ലോ ,ഇവർ ഉറങ്ങിയില്ലേ?
അയാൾ ജനലിനടുത്തേക്ക് നീങ്ങി നിന്നു. അകത്ത് അയാളുടെ ഭാര്യയുടെ സംസാരം വ്യക്തമായി കേൾക്കാം – “അപ്പോ അവളെ മാത്രം ഒറ്റപ്പെടുത്തണമെന്നാണോ നീയി പറഞ്ഞുവരുന്നത്, അതെങ്ങനെ സാധിക്കും? അവൾ അയാളുടെ മകളല്ലേ , സ്വത്തു കൊടുക്കാതെ പറ്റോ? അയാൾ ജീവിച്ചിരിന്നപ്പൊ അവളെ ഒന്ന് ശകാരിക്കാൻ കൂടി സമ്മതിച്ട്ട്ല്യാ, എന്നിട്ട് ഇപ്പൊ എല്ലാവരും കൂടുമ്പോൾ ഞാനെങ്ങനെയാ അവളെ തള്ളിപറ്യാ ...എനിക്ക് സാധിക്കൂന്ന് തോന്നണില്യാ” ...ഇളയമകന്റെ ശബ്ദം കനക്കുന്നതു അയാൾ കേട്ടു – “സാധിച്ചേ പറ്റൂ, അങ്ങനെ അപ്പന്റെ ചോരയാണ് കീരയാണു എന്നൊക്കെ പറഞ്ഞു ഉള്ളതിൽ കടിപിടി കൂടാൻ ഒരുത്തിയും ഇങ്ങോട്ട് വരണ്ടാ , ഇത് ഞങ്ങൾക്ക് മാത്രം മതി". അയാൾ വിതുമ്പലൊതുക്കി , അവിടെ നിന്ന് തിരിഞ്ഞ് നടന്നു. അപ്പോൾ മഴ പെയ്യുന്നുണ്ടായിരുന്നു. ആത്മാക്കളുടെ സന്തോഷമാണത്രെ മഴ ! അങ്ങനെയെങ്കിൽ അത് തെറ്റാണ്, കാരണം അപ്പോൾ അയാൾ കരയുകയായിരുന്നു.
Comments
Post a Comment