തവിടിന്റെ വിലയുള്ളവൾ
അഞ്ചുവയസ്സിൽ
എന്നോടമ്മ പറഞ്ഞു,
എന്നെ തവിട് കൊടുത്ത് വാങ്ങിയതാണെന്ന്;
ഒരു ഭിക്ഷക്കാരന്റെ കയ്യിൽ നിന്ന് !
ഞാനത് വിശ്വസിച്ചില്ല, വിഷമിച്ചെങ്കിലും .
പിന്നീടും
അമ്മയത് പലയാവർത്തി,
പറഞ്ഞത്, അച്ഛന്റെ സാന്ത്വനങ്ങളിൽ,
മനസ്സിന്റെ
ഉൾത്തളങ്ങളിലേക്ക്,
കൂപ്പുകുത്തി;
മയങ്ങിക്കിടന്നു
.
എനിക്കിളയതായി
പിറന്ന ഉണ്ണികൾ
എങ്ങിനെ ഉണ്ടായി എന്നറിഞ്ഞില്ലെങ്കിലും
തവിട് കൊടുത്തു വാങ്ങിയതല്ല
എന്ന് ഞാൻ
കണ്ടു.
എനിക്കവരെന്നും
അത്ഭുതമായിരുന്നു, ഇന്നുമതേ.
എനിക്ക് മാത്രം വിലക്കപെട്ട കനികൾ;
എനിക്ക് മാത്രം നിഷേദിക്കപ്പെട്ട
സമ്മാനങ്ങൾ;
എണ്ണിയെണ്ണി
ഞാനത് പറഞ്ഞപ്പോൾ,
അതെന്റെ പുലമ്പലുകളായി.
പുച്ഛിക്കപ്പെട്ടു , ഘട്ടംഘട്ടമായി .
പക്ഷെ എന്റേത് എന്റെത് എന്ന,
ബന്ധങ്ങളുടെ
സ്വാർത്ഥതയിൽ, ഞാൻ!
അതെല്ലാം നിഷ്കരുണം ചവച്ചരച്ചു,
കയ്പേറിയതെങ്കിലും
മിനുമിനുത്ത,
ചഷകങ്ങളിലാക്കി,
തൊണ്ട തൊടാതെ വിഴുങ്ങി.
എനിക്ക് നേരെയുയർന്ന പരിഹാസത്തിന്റെ, ആദ്യത്തെ
ചൂണ്ടുവിരൽ, അമ്മയുടേതായിരുന്നു , ആദ്യത്തെ
വിമർശനവും,
ആദ്യത്തെ
അവഗണനയും .
ആദ്യത്തേതിന്
എപ്പോഴും മധുരമാണ് .
തവിടിന്റെ
മധുരമായിരുന്നു
ഇതിന്.
ഇതെല്ലാം കേട്ട് ഞാൻ പൊട്ടിച്ചിരിച്ചപ്പോൾ
തവിടളക്കുന്ന ശബ്ദമായിരുന്നു ;
പൊട്ടികരഞ്ഞപ്പോഴോ,
കണ്ണുനീരിനു
തവിട്ടു നിറമായിരുന്നു !
Comments
Post a Comment