അംഗനാചരിത്രം!!
അംഗനാചരിത്രം!!
കാർകുഴലഴകിയുടെ വാർമ്മുടി കാറ്റിലുലഞ്ഞു
കാർമ്മുകിൽ നാണിച്ചു പെയ്തുപോയി.
കരിനീലകണ്ണഴകിയവൾ ലജ്ജിച്ചു കണ്ണുകൾ കൂമ്പിയടച്ചു
ആവേശത്തിരയിളക്കത്തിൽ ചുവന്ന സൂര്യൻ കടലിൽ താഴ്ന്ന് പോയി.
പുരികകൊടികൾ കണ്ട് മഴവില്ലുകൾ ആകാശനീലിമയിൽ മറഞ്ഞു നിന്നു;
വജ്രദന്തനിരയ്ക്കുള്ളിലേയ്ക്ക് ഒതുക്കിയമർത്തിയ അധരങ്ങളിൽ നിന്ന്
കടമെടുത്ത ചെഞ്ചായം കൊണ്ട് പനിനീർപ്പൂക്കൾ ചുവന്ന് തുടുത്തു.
അർദ്ധചന്ദ്രനെ പോലെ വിളങ്ങുന്ന നെറ്റിയിൽ തട്ടി നിലാവും കോരിത്തരിച്ചു
നിമ്നനിമീലിതമിഴികൾ മെല്ലെയുയർത്തിയപ്പോൾ നക്ഷത്രങ്ങൾ മേഘകൂട്ടത്തിൽ
ഒളിച്ച് നിന്നു; വ്രീളാവിവശയവൾതൻ കപോലങ്ങളിൽ
തുടിച്ച് നിൽക്കും ശോണിതഭാവത്തിൽ ഗുൽമോഹർ പൂക്കളെല്ലാം കൊഴിച്ചിട്ടു.
കോമളാംഗിയവൾതൻ ശംഖുപിരിയൻകഴുത്തിൽനിന്നുമിറ്റുവീഴുന്ന
സ്വേദരേണുക്കൾ ചെമ്പകപൂക്കളായി വിടർന്ന് വന്നു.
വ്യാഘ്രത്തെപ്പോലെയവളുടെ കോപാഗ്നി പവിഴമായി തിളങ്ങിജ്വലിച്ചു
കപോതത്തെപോലെയവൾതൻ ശാന്തത ഇന്ദ്രനീലമ്പോലെ മിന്നിവിളങ്ങി
നർത്തകിയവളുടെ നവരസങ്ങളും നവരത്നങ്ങളായി;ശോഭിതങ്ങളായി.
താമരനൂലിടയിറങ്ങാത്തൊരു ശിൽപചാതുര്യമാർന്ന മാറിടം കണ്ട്
പർവ്വതശിഖരങ്ങൾ ലജ്ജിച്ച് തലകുനിച്ചു;സമ്പുഷ്ടമായൊരു ഗർഭപാത്രത്തിൻ
നിറവു കണ്ടോരു മണൽത്തരികൾ എണ്ണത്തിൽ കുറവുവന്ന് കടലിനോടിഴുകി ചേർന്നു.
എന്നിട്ടും ശാലീനയായവൾ തലകുനിച്ചു സിന്ദൂരരേഖയിലെ ചുവപ്പിനു വേണ്ടി;
അവളുടെ രക്തവുമായി കലർന്നത് മെല്ലെയവന്റെ കാൽപദങ്ങളിലിറ്റ് വീണതു
കണ്ടവൻ ഭയന്നു; നിലവിളിച്ചു ഈശ്വരൻ, പരമേശ്വരനവൻ, അവളിൽ
പാതിയാവൻ, സൃഷ്ടിയിലും സംഹാരത്തിലും ഭാഗമായവൻ; വിറങ്ങലിച്ച് നിന്നു ആ തേജ്ജസ്സിൽ
സർവ്വംസഹയവളെ കണ്ട് ധരണിയിൽ നിന്നുതിർന്നത്രേ ബാഷ്പാശ്രുക്കൾ!!
Comments
Post a Comment